Tuesday, August 9, 2011

ജാലകവിരിക്കരികിൽ
പ്രശാന്തമാം മനസ്സോടെ
ഉണരാനാവും പ്രഭാതങ്ങളുണ്ടായിരുന്നു
ലോകമൊഴുകും വഴിയറിയാതെ
പ്രപഞ്ചമൊരു
വിപഞ്ചികാതന്ത്രിയിലുണർന്നിരുന്നു..
പീയുഷകലശങ്ങളിലന്നൊഴുകീ
അമൃതുതുള്ളികൾ..
മുഖാവരണങ്ങളണിഞ്ഞൊരിടനാഴിയിൽ
വിഷമവൃത്തം രചിയ്ക്കും
നിമിഷങ്ങളെയോർത്തൊരു
വ്യഥയന്നുണ്ടായിരുന്നില്ല
പൂമരങ്ങൾക്കിടയിലെ
നിഴൽപ്പാടുകളിലൊരാകുലദൈന്യം
മറക്കുടചാർത്തിവരുമമെന്നും
ആർത്തിരമ്പും തിരകൾ
വാതിലുടച്ചക്ഷരക്കൂടുടയ്ക്കുമെന്നുമുള്ള
ഭീതിദമാം ദു:സ്വപ്നങ്ങളുമന്നുണ്ടായിരുന്നില്ല..
വർത്തമാനകാലം തിരിയും 
ജപമാലയിലൊരു
തുളസിമുത്തായ് ഹൃദയമുണരുമ്പോൾ
പ്രഭാതത്തെയറിയാൻ
തുറന്നിടും ജാലകവിരിക്കരികിൽ
ചെമ്പകപൂവിൻ സുഗന്ധം
പ്രഭാതമൊരു കാവ്യം
എഴുതിയൊരുനാളും 
മുഴുമിക്കാനാവാത്ത 
ഹൃദ്യമാം കാവ്യം..

No comments:

Post a Comment