Thursday, November 18, 2010

ഹൃദ്സ്പന്ദനങ്ങൾ

നീണ്ടുനീണ്ടുപോയ വഴികളിലൂടെ
യാത്രയായി അനിശ്ചിതസ്ഥം
പഞ്ഞിതുണ്ടുപോലെ
പറന്നു നടന്നു വ്യർഥചിന്തകൾ
താമരയിലകളിൽ
മഴതുള്ളികൾ
സ്പർശാവസ്ഥയിലെ
അസ്പർശതയെഴുതി
ഗംഗയുടെ തീരങ്ങളിൽ
ആത്മശാന്തി തേടിയവർ
മൺചിരാതുകളിൽ
വെളിച്ചത്തെയൊഴുക്കിയവർ
ഉൾവെളിച്ചമുണരുന്ന
ദീപങ്ങൾ എണ്ണവറ്റി
കരിന്തിരിയാളുന്നതറിഞ്ഞില്ല
മന്ദാരങ്ങൾ വിടർന്ന
പൂമുഖമുറ്റത്തെ അരളിപൂമരത്തിൽ
ചിത്രശലഭങ്ങൾ കൂടുകൂട്ടി
സസ്യതരുക്കളിലൂറിയ
ചായം നിറഞ്ഞ ചുമർചിത്രങ്ങളിലൂടെ
പലയുഗങ്ങളും നടന്നു നീങ്ങി
അക്ഷരങ്ങളിൽ നിന്നുണർന്നു
കാവ്യാത്മകമായ ഒരു സ്വരം
ആ സ്വരത്തിന്റെ ഉത്ഭവസ്ഥാനം തേടി
ഭൂമിയോടൊപ്പം ഞാനും നടന്നു.....

No comments:

Post a Comment