Saturday, November 27, 2010

ദക്ഷിണായനസന്ധ്യയിൽ

തണൽമരങ്ങൾക്കരികിലായ്
കറുത്ത പുകയുള്ള
മനസ്സുമായോടി നഗരം.
പലമുഖങ്ങളുള്ള
ആധുനികത അരങ്ങിലെത്തിച്ചു
വൈവിധ്യം.
എഴുതാൻ മറന്നിട്ട കടലാസുതാളിൽ
കൂടുകൂട്ടി
ഓർമകളുടെ തിരുശേഷിപ്പുകൾ.....
ലോകം ഒരു സമുദ്രമായ്
മുന്നിലൊഴുകി...
വായിച്ചു തീരാത്ത
ഒരു പുസ്ത്കമായ്
ഭൂമി മുന്നിലുണർന്നു
വാകപ്പൂമരത്തിനരികിൽ
കനലിട്ടിരുന്നു തണുത്ത പ്രഭാതം
തെക്കൻകാറ്റിനരികിൽ
ഗ്രാമത്തിന്റെ പൂമുഖങ്ങളിൽ
കാർത്തികദീപങ്ങൾ മിന്നി...
ദക്ഷിണായനസന്ധ്യയിൽ
നഗരത്തിനും ഗ്രാമത്തിനുമിടയിലുണ്ടായ
വിടവിലൂടെ നവംബർ
നഷ്ടപ്പെടാത്ത വാക്കുകൾ തേടി നടന്നു....

No comments:

Post a Comment