Friday, November 19, 2010

ഹൃദ്സ്പന്ദനങ്ങൾ

ഉറങ്ങിയുണർന്ന
വൃക്ഷശിഖരങ്ങളിൽ
വന്നിരുന്നു പാടിയ
കിളിയുടെ തൂവൽതുമ്പിൽ
മഞ്ഞുതുള്ളികൾ മിന്നിയാടി
വയൽവരമ്പിലൂടെ നടന്ന
ഗ്രാമം നേരിയ മഞ്ഞിന്റെ
ആവരണം മാറ്റി
നെൽപ്പാടങ്ങൾക്കരികിൽ
കിഴക്കേചക്രവാളം തെളിയിച്ച
ചുറ്റുവിളക്കുകൾ കൈയിലേറ്റി.
ഓലത്തുമ്പുകളിൽ ഓലഞ്ഞാലിക്കിളിയുടെ
സ്വകാര്യം
വിരൽതുമ്പിൽ വന്നുരുമ്മുന്ന
പുലർകാലസൗമ്യസ്വരങ്ങൾ..
സന്ധ്യാവർണമാർന്ന
പട്ടുറുമാലുകൾ തുന്നി
ശരത്ക്കാലം...
കടലിനരികിൽ
മനസ്സൊരു പർണശാല തീർത്തു
പാതിയടർന്ന ഒരു നിമിഷം
കൈവിട്ടുപോയ ശംഖായി മാറി കാലം...
പർണശാലയ്ക്കരികിലെ കടൽ
യുഗാന്ത്യത്തിലെ
പ്രളയജലം പോലെയൊഴുകി...

No comments:

Post a Comment