Sunday, February 20, 2011

 പണിപ്പുരകൾ

ഭൂമിയെ തേടിയോ
വിരൽതുമ്പിൽ വന്നുലയും
വാക്കുതേടിയോ,
അതോയിനി മനസ്സിന്റെ
ഇത്തിരി വക്കു പൊട്ടിയ
പൂപ്പാത്രം തേടിയോ
നിന്റെയീ നിരന്തരധ്യാനം
മൻഷ്യന്റെ മനസ്സുകാണാനെത്ര
പണിപ്പാടല്ലേ
പലേ മൂടികളിൽ ചെപ്പുകളിൽ
ഒന്നുതുറക്കുമ്പോൾ മറ്റൊന്ന്
അതിനരികിൽ വേറൊന്ന്
എത്രയോ നാൾ പണിപ്പെട്ടുവല്ലേ
പണിപ്പുരകളിൽ...
അങ്ങനെയങ്ങനെ
ദിനരാത്രങ്ങൾ നീങ്ങുമ്പോൾ
ഒരു ചിതക്കൂടൊരുങ്ങിയിട്ടുണ്ടാവുമരികിൽ...
ഒളിയമ്പെയ്തും,
ഒളിപാർത്തും, പിന്നിൽ നിന്നും
പിന്നെ നേരെ നോക്കിയിട്ടുമറിയാനായില്ലയല്ലേ..
എന്നു സമ്മതിയ്ക്കേണ്ടതില്ല
തോറ്റുവെന്ന് പറയുന്നതൊക്ക
വളരെ മോശപ്പെട്ട കാര്യമല്ലേ
മറ്റൊരു പണിപ്പുരയിൽ
എല്ലാം കണ്ടുകൊണ്ടിരിക്കുന്ന
ദൈവമിഴിയോട്
പടവെട്ടുന്നതെന്തിനെന്ന്
ഒരിയ്ക്കൽ കൂടി ചോദിക്കേണ്ടതില്ലല്ലോ
ആ മിഴികളങ്ങനെ കണ്ടുകണ്ടെല്ലാമൊരു
തീർപ്പുപത്രത്തിലെഴുതി സൂക്ഷിക്കും
തുലാസിലിട്ടളക്കും
എന്നിട്ടു ചോദിച്ചേയ്ക്കാം
നീന്റെ തുലാസേത്
മുഖം കുനിയ്ക്കേണ്ട..
മൂടുപടമിടേണ്ട..
എനിയ്ക്കറിയാത്തതുപോലും
ആ മിഴികൾക്കറിയാമെന്ന്
ഒരിക്കൽ കൂടി പറയണമോ???

No comments:

Post a Comment