Wednesday, February 9, 2011

ശിശിരകാലസന്ധ്യയിൽ

ഒരോ കാലവുമൊരരുളപ്പാടായി
വെള്ളോടിൻചിലമ്പിലുലയും....
ഉൾക്കിടലത്തിലെന്നപോൽ
തുള്ളിയുറയും വെളിച്ചപ്പാടുകൾ..
മുറിവുകളിൽ വിഭൂതി തൂവി
പിന്നെയൊരോർമ്മയുടെ
മങ്ങുന്ന ചില്ലയിൽ സമാധിയാവും.
എഴുതിയെഴുതി ചുരുങ്ങിയ
വന്മതിലുകളിലൂടെ മാഞ്ഞ
നിമിഷങ്ങൾ പുകഞ്ഞ
ദിനരാത്രങ്ങളുടെ ഹോമാഗ്നിയിൽ
നിന്നുയർത്തെഴുനേറ്റൊരു
ശിശിരകാലസന്ധ്യയിൽ
ഓട്ടുമണികളിലൊഴുകിയ
ഓംങ്കാരത്തിനരികിൽ
മിഴിയടച്ചിരുന്നേയ്ക്കാം
ജപമാലകൾ...
പിന്നെയൊരുറഞ്ഞ
മഞ്ഞുപാളിയിലുടക്കി
മഹനീയ മാതൃകകൾ
കളിമൺപ്രതിമകളെന്നപോലുടഞ്ഞു
തകരുമ്പോൾ
നിസംഗതയുടെ
ശിരോവസ്ത്രമണിഞ്ഞെത്തും
ഋതുക്കൾ...
ദ്രുവങ്ങളുടെയകലം മായ്ക്കാനാവാതെ
ചക്രവാളത്തിനരികിൽ
ശിശിരകാലമേഘങ്ങളൊഴുകിനീങ്ങുമ്പോൾ
ത്രിസന്ധ്യയിൽ ഗ്രാമമെല്ലാം
മറന്നൊരുത്സവകാലകൃതിപാടി
തെളിയിച്ചേയ്ക്കാം
ശീവേലിവിളക്കുകൾ... ...

No comments:

Post a Comment