Thursday, February 17, 2011

 കായലിനരികിൽ

ഒരു തുരുത്തിലേയ്ക്ക് കടക്കുമ്പോൾ
നോക്കെത്താദൂരത്തോളം
ദേശാടനക്കിളികൾ കൂടുകെട്ടിയ
വൃക്ഷശിഖരങ്ങളെ തൊട്ടൊഴുകിയ
കായൽ കണ്ടു....
പിന്നെയൊരു മുനമ്പിലെ
സന്ധ്യയുടെ നിറമുള്ള
പൂവുകളുമായ് നിന്ന
ദേവാലയവഴിയും കടന്നു
നടക്കുമ്പോൾ
പിന്നിൽ ചിലമ്പിന്റെ നാദം..
അടക്കിയൊതുക്കിയ ആന്തലുകൾ
സമൂലപരിവർത്തനഗാനവുമായ്
ഹൃദയധമിനിയിലൊഴുകിയ
ദിനങ്ങളിൽ
മയക്കം വിട്ടുണർന്ന സായാഹ്നത്തിൽ
വിരലിൽ കുരുങ്ങിയ
ചുറ്റുനൂലുകളഴിച്ചിഴചേർത്തുകെട്ടിയ
പുൽപ്പായയിലിരുന്ന്
മന്ത്രം ചൊല്ലുന്ന സന്ധ്യയെ കണ്ടു
ഒരു തുരുത്തിൽ നിന്ന് മറ്റൊരു
തുരുത്തിലേയ്ക്ക് യാത്രാവഞ്ചികയറിയ
കാലം നീർത്തിയിട്ട
കടലാസുതുണ്ടിലൊതുങ്ങാനാവാതെ
ശിശിരം മുനമ്പുകൾ തേടി നടന്നു
മഞ്ഞുകാലത്തിനോർമ്മച്ചെപ്പിൽ നിറയ്ക്കാൻ
കൈയിലിത്തിരി മഞ്ഞും തന്നു ശിശിരം.....

No comments:

Post a Comment