Sunday, February 27, 2011

നേർത്തുനേർത്തുവന്ന പകലിനിടനാഴിയിൽ

നേർത്തുനേർത്തുവന്ന
പകലിനിടനിടനാഴിയിലൂടെ
നടന്നുവന്നരികിലിരുന്നതൊരനുസ്വരം
വിരലനക്കുമ്പോഴതിലുണർന്നതൊരു
ചിലമ്പിൻനാദം
ദൂരെദൂരെയാചക്രവാളത്തിൽ
ത്രിസന്ധ്യയുടെ ഹോമപാത്രത്തിലെരിഞ്ഞ
ധൂപദ്രവ്യങ്ങളിലസ്തമയവുമുണ്ടായിരുന്നു
ഒരു ദിക്കിലാൾക്കൂട്ടം പിരിഞ്ഞ
കടൽത്തീരമണലിൽ
ആകാശനക്ഷത്രങ്ങൾക്ക്
കൂട്ടിരുന്നു ശിശിരം...
അരുളപ്പാടുകളൊഴുകിയ
നക്ഷത്രമാർഗത്തിലനവധികാലമായ്
സൂക്ഷിച്ച മന്ത്രചരടുകളിലൊഴുകീ
മഞ്ഞുതുള്ളികൾ പോലെയനേകമനേകം
സ്വരങ്ങൾ.....
ഒരോസ്വരവുമൊരപൂർവരാഗമെഴുതിയ
ത്രിസന്ധ്യയുടെ രംഗോലിക്കളത്തിനരികിൽ
കടലാസുതുണ്ടുകളെപ്പോലൊഴുകി
ശിശിരകാലമേഘങ്ങൾ
ഉറയാത്തമഷിക്കുപ്പികളിലുണരാനാവാതെ
ഗ്രാമമറവാതിലടച്ചു തഴുതിട്ടുറങ്ങി
ഉറങ്ങിയ ഗ്രാമമിഴികളിൽ
നക്ഷത്രങ്ങളുമുറങ്ങി.....

No comments:

Post a Comment