Monday, February 7, 2011

നക്ഷത്രമിഴിയിലെ കവിത

ചിരപുരാതനമായ
പ്രാചീനസംസ്ക്കാരാവിശിഷ്ടങ്ങളിൽ
സത്യമെന്തേ തിരയുന്നു
നഷ്ടമായ മുഖമോ
എഴുത്തക്ഷരങ്ങളോ
എഴുതിയെഴുതി മുനയൊടിഞ്ഞൊരു
തൂവൽതൂലികയോ
ഒഴുകട്ടെ ലോകമങ്ങനെ
ചിതൽ തിന്നലങ്കോലപ്പെട്ട
ഭൂപടത്തിനുള്ളിൽ
തിരിശ്ശീലയ്ക്ക് പിന്നിലിരിയ്ക്കുന്ന
തോൽപ്പാവക്കൂത്തുകാരനെപ്പോലെയാരോ
നിഴൽ രൂപങ്ങളെ
ചരടിൽ കോർത്തുവലിയ്ക്കുന്നു
പാതയോരത്തൊരു പണിതീരാത്ത
ഗൃഹത്തിൽ ചേക്കേറിയതാരോ
പണിതിട്ടും പണിതിട്ടും പണിതീരാത്ത
ലോക സൗധങ്ങളിൽ
നിന്നിറങ്ങിപ്പോയതാരോ
നിമിഷങ്ങളുടച്ചു വാർക്കുന്ന
കടലാസ്പാളിയിലെ
കടുംകെട്ടുകളെയൊന്നകെയൊരു
നെരിപ്പോടിലെ കനലിൽ തൂവി
നടന്ന ശിശിരകാലസായന്തനത്തിൽ
മൂടൽമഞ്ഞിനിടയിലൂടെ
മിന്നിയ നക്ഷത്രമിഴിയിലൊരുവരിക്കവിത
വിരിയുന്നതു കണ്ടു....

No comments:

Post a Comment