Thursday, February 10, 2011

ശിശിരത്തിനരികിൽ

തുടക്കം മുതലൊടുക്കം
വരെയങ്ങനെയൊരു മഷിപ്പാടിൽ
മുങ്ങിത്തോർത്തിയെത്തും
നിറപ്പൊട്ടുകളോയീലോകം
ആകെചുരുട്ടിക്കൂട്ടിവളച്ചൊടിച്ചിത്തിരി
ചായം തൂത്തുവിട്ടാലരികിൽ
മിന്നുമസത്യവുമൊരുകീർത്തിമുദ്രപോൽ
പിന്നെയെഴുതാം കാലക്ഷേപപ്പെട്ട
കോട്ടകളുടെയവശിഷ്ടങ്ങൾക്കരികിൽ
അവിടെയും തൂവിയിടാമിത്തിരിചായം
ഒടുവിൽ വഴിമാറിവഴിമാറിയൊഴുകിയൊരു
പാറക്കെട്ടിൽ ചിന്നിച്ചിതറിയപുഴപോലെ..
അതിനാലിനി കടലിനരികിലിരിയ്ക്കാം
അസ്തമയത്തിന്റെ ചമയങ്ങൾ കാണാം
മിന്നുമാടയാഭരണങ്ങളിലുണർന്നുവരുന്ന
സന്ധ്യയെ കാണാം
പിന്നെയീശിശിരത്തിനരികിൽ
മുത്തുച്ചിപ്പികളിലുറഞ്ഞ മഞ്ഞുതുള്ളികളിൽ
മിന്നുന്ന നക്ഷത്രദീപങ്ങളെ
മിഴിയിലാക്കിയൊരു യാത്രപോകാം
കടലിലൂടെ...

No comments:

Post a Comment