Friday, September 24, 2010

പാരിജാതപ്പൂവുകൾ

വീണുടഞ്ഞ മേഘപാളികളിൽ
ഘനീഭവിച്ച മൗനത്തിനരികിലൂടെ
കടലിലേയ്ക്ക് പെയ്തു മഴ
മഞ്ഞുതൂവിയ ഹിമാലയം
ധ്യാനത്തിലാണ്ട മുനികളണിഞ്ഞ
രുദ്രാക്ഷങ്ങളിൽ ശിവമിഴിയിലെ
അശ്രുനീർതുള്ളി പോലെ
മഴയൊഴുകുന്നതു കണ്ടുനിന്നു
മഴയിലൂടെ നടന്ന ഭൂമിയെന്റെ
മനസ്സിലൊരു ജപമാലയായ് തിരിഞ്ഞു
അച്ചുതണ്ടിന്റെ ചെരിവിൽ
തിരിയുന്ന ഒരു ഗോളമായ്
ആകാശനിഗൂഢതയിലൊഴുകുന്ന
ഒരു പ്രകാശരേഖയിൽ
സ്വപ്നാടനത്തിലാണ്ട മനസ്സിലുണർന്നു
പാരിജാതപ്പൂവുകൾ
കല്പകവൃക്ഷത്തണലിൽ
നിന്നുമെത്തിയ കാറ്റിന്റെ കവിതയിൽ
കൽഹാരങ്ങൾ വിടർന്നു
പുലർകാലമെഴുതിയ
പ്രഭാതരാഗങ്ങളുടെ ആദ്യശ്രുതിയുടെ
സ്പന്ദനങ്ങളിൽ കടലുണർന്നു
ഉണർന്ന കടലിനരികിൽ
ഭൂമിയോടൊപ്പം ഞാനുമിരുന്നു...

No comments:

Post a Comment