Wednesday, September 1, 2010

മഴതുള്ളികൾ

പുലരും വരെ ഉറങ്ങാതിരുന്ന രാത്രി
മിഴിയിൽ തൂവിയിട്ട കറുപ്പിൽ
പുലർകാലം മങ്ങിയിരുന്നു
നടുമുറ്റത്തുകൂടിയൊഴുകിയ
തലേന്ന് പെയ്ത മഴയിൽ
കടലാസു വഞ്ചികൾ തുഴഞ്ഞ്
ബാല്യം നടന്നുപോയ വഴിയിൽ
പൂക്കുട ചൂടി നിന്ന
അശോകങ്ങളുടെയരികിലെ
തുളസിത്തറയിൽ വിളക്ക് വച്ച്
തിരിയുമ്പോൾ
അമ്മ പാടാറുള്ള
തുളസീമന്ത്രം ഓർമയിൽ വന്നു
നെറ്റിയിൽ ചന്ദനസുഗന്ധവുമായ്
അമ്മയരികിലെത്തിയ പോലെ
ഇന്നും മഴപെയ്യും
ആകാശം കാർമേഘങ്ങളിലുലഞ്ഞ്
മിന്നിയുടയുമ്പോൾ
അമ്മ ചെവിയിൽ മന്ത്രിച്ചിരുന്നു
അർജുന ഫൽഗുന ജിഷ്ണു, കിരീടി
ശ്വേതവാഹന,ബീഭൽസു, പാർഥ,
വിജയ, സവ്യസാചീ, ധനജ്ഞയ
ഇന്ന് ആകാശം മിന്നിയുടയുമ്പോൾ
മഴ പെയ്തു പെയ്തു തീരുന്നതു
കാണാനാണെനിക്കിഷ്ടം......

No comments:

Post a Comment