Monday, September 13, 2010

കടൽ

മേഘമിഴിയിലെ
അശ്രുനീരൊഴുകിയ
വഴിയിലൂടെ നടന്ന്
കടലിനരികിലെത്തിയപ്പോൾ
കടലെന്നോടു പറഞ്ഞു
കണ്ണുനീരിനുപ്പാണിത്
ചുറ്റിലെ ലോകമൊഴുക്കിയ
മിഴിനീരിനുപ്പ്
ഇടനാഴിയിലെ
ഇടുങ്ങിയ നിഴൽപ്പാടിലുണരുന്ന
ശോകകവിതകളിൽ
ചോരപ്പാടുകളിൽ
മഞ്ഞുപോലെ മരവിച്ച
ഗുഹാമൗനങ്ങളിൽ
മരണം പതിയിരിക്കുന്ന
എത്രയോ വിയോഗകഥകളുടെ
അന്ത്യമൊഴി കണ്ടു കടൽ
ശോകങ്ങളുടെ കടലിനപ്പുറം
ഓർമകളുടെ മാഞ്ഞുപോകുന്ന
തുരുത്തിൽ കാലം എല്ലാമൊതുക്കി
കടന്നുപോകുമ്പോൾ
ശരത്ക്കാലവർണമാർന്ന
ഭൂമിയുടെയുടെയരികിൽ
തീക്കനൽ പോലെ തിളങ്ങുന്ന
ആർദ്രനക്ഷത്രം
കോപതാപസമന്വയം.
ആകാശത്തിനരികിൽ
മിഴിനിർ ഘനീഭവിച്ച
കാർമേഘവനിയിലൂടെ
താഴേയ്ക്കൊഴുകുന്ന
മഴയുടെയുള്ളിൽ
കടലിൻ മിഴിനീരിനുപ്പലിഞ്ഞു
മായുമ്പോൾ
കടലിനുള്ളിന്റെയുള്ളിലുറങ്ങുന്ന
കവിതയിൽ
ഭൂമിയുടെ മണൽത്തരികൾ
അതിലൊഴുകി വരുന്ന
കടൽചിപ്പികൾ
അതിലുറയട്ടെ ലോകത്തിന്റെ
ശോകഗാനങ്ങൾ
മഴത്തുള്ളികളിലൊഴുകട്ടെ
ഹൃദ്സ്പന്ദനങ്ങൾ....

No comments:

Post a Comment