Wednesday, August 11, 2010

ഹൃദ്സ്പന്ദനങ്ങൾ






മഴയൊഴുകുമ്പോഴും
ഹൃദയത്തിലെ വിരൂപതയെഴുതി
നീട്ടുന്നവരുടെ പരിവർത്തനങ്ങളുടെ
ഭാഷാകാവ്യങ്ങളിൽ എഴുതുവാൻ
ഭൂമിയുടെ തൂവൽതൂലിക മടിക്കുന്നു
എഴുതാപ്പുറങ്ങളിൽ
പരിഭാഷകളെഴുതി
എത്രയോ ദിനരാത്രങ്ങൾ
ഉറങ്ങാതിരുന്ന ഒരു പുഴയുടെ
ആന്ദോളനങ്ങളിൽ
ഉറങ്ങിപ്പോയ കിളിക്കൂടിൽ
നിന്നുണർന്നു വന്ന
കിളി പാടിയ പാട്ടിൽ
പഴമയുടെ നൂലലുക്കുകളുണർന്നതിൽ
അതിശയപ്പെടാത്ത ഭൂമി
താറുമാറാക്കപ്പെട്ട കടൽത്തീരത്തിരുന്ന്
ഇന്നും എഴുതുന്നു
താഴവാരങ്ങളിൽ നിന്നുണരുന്ന
ഓടക്കുഴൽ
ഹൃദ്സ്പന്ദനത്തിൽ നിറയുന്ന
പുലർകാലങ്ങളിൽ..

No comments:

Post a Comment